Friday, July 18, 2008

ആല്‍ബം


"ഇന്നു പോണോ?"
"ഉം . പോണം . ഹെഡ് ഓഫീസര്‍ വരുന്ന ദിവസമാണ് .പോയില്ലെങ്കില്‍ കുഴപ്പമാകും."

"എന്നാലും മീര ........."

"സാരമില്ല നീരജ്. രാത്രി എട്ടവുംബോഴേക്കും ഞാന്‍ എത്തില്ലേ .പാര്‍ട്ടി തല്ക്കാലം നാളെയാക്കാം. ചുറ്റിയടിക്കാന്‍ രാത്രി പോകാം ."

"താതന്റെ ഇഷ്ടം . എനിക്കിന്ന് നോ ഓഫീസ് !നോ വര്‍ക്ക്!"

"ഇതെന്റെ സമ്മാനം ! ഈ വിവാഹസുദിനത്തിന്റെ ഓര്‍മ്മയ്ക്ക്‌ !"

മീര നീരജിനും വാവച്ചിക്കും മുത്തങ്ങള്‍ നല്കി .മനം നിറയെ സന്തോഷവും ചുണ്ടില്‍ ഒരു ചെറുമന്ദഹാസവുമായി അവള്‍ ജോലിക്ക് പോയി .
വാവാച്ചി തന്റെ പതിവുള്ള ഉച്ചഉറക്കത്തില്‍ ആണ് . നീരജ് ആല്‍ബമെടുത്തു. ആ ആല്‍ബം ഒരു കഥയാണ് .നീരജും മീരയും ഒന്നായ കഥ!

മുംബൈയിലെ പ്രശസ്തമായ പത്രത്തിലെ ഫോട്ടോഗ്രാഫര്‍ ആണ് നീരജ്.
2003 മാര്‍ച്ച് 12. മൂളുണ്ട് റെയില്‍വേ സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിനിലെ .കംപാര്‍ട്ടുമെന്റില്‍ സ്ഫോടനം.
ചിതറിക്കിടക്കുന്ന ശവങ്ങള്‍. അര്‍ദ്ധപ്രാണന്‍ വഹിക്കുന്ന ശരീരങ്ങള്‍. അലമുറയിട്ടു കരയുന്നവര്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ .

ക്യാമറ ഫോക്സ് ചെയ്തു എത്തിയത് മുഖം പൊത്തി വിതുമ്പുന്ന യുവതിയിലാണ് .അച്ഛനും അമ്മയും മീരയും ഒരു യാത്ര തുടങ്ങുകയായിരുന്നു .എന്നാല്‍ മീരയെ തനിച്ചാക്കി അവര്‍ മാത്രം യാത്രയായി .ആരും ശല്യപെടുത്താത്ത , ഈശ്വര സന്നിധിയിലേക്കുള്ള ഒരു തീര്താടനത്ത്തിന്നായി .
അങ്ങനെ കണ്ടു .പരിചയപെട്ടു. തനിക്കൊരു തണലും സാന്ത്വനവുമായി മാറിയ യുവാവിനു സ്വയം സമര്‍പ്പിച്ചു മീര .

പുതിയ അതിഥി!'വാവാച്ചി' നിനക്കു സ്വാഗതം !

ഇന്നിയും താളുകള്‍ ബാക്കി . അനവധി . സുഖമുള്ള ജീവിത കഥ തുടര്‍ന്ന് മൊഴിയാന്‍.

സമയം 6.26pm .ഫോണ്‍ ചിലച്ചു ."മഹിം സ്റ്റേഷനില്‍ സ്ഫോടനം . സബര്‍ബന്‍ ട്രെയിന്‍ തകര്ന്നു. ഉടന്‍ വരണം ."

ഈശ്വരാ വീണ്ടും .

"ശുഭ ദീദി ബെട്ടെക്കോ ഖയാന്‍ രേഖ്നാ "

തന്റെ ആത്മമിത്രമായ ക്യാമറ തോളിലിട്ടു നീരജ് പുറപ്പെട്ടു.അതിവേഗത്തില്‍. സമയം 7.00pm . മഹിം.

അതിശക്തമായ സ്ഫോടനത്തില്‍ സ്റ്റേന്റെ മേല്‍കൂര തകര്‍ന്നിടിഞ്ഞിരിക്കുന്നു. ഭഗവാന്‍ കനിഞ്ഞു നല്കിയ ജീവനും കൊണ്ടു ഓടി രക്ഷപെടുന്നവര്‍. അന്തരീക്ഷത്തില്‍ ചോരയുടെ രൂക്ഷഗന്ധവും ഭീതിയും കെട്ടടങ്ങിയ വിസ്ഫോടനത്തിന്റെ പുകയും മാത്രം. എല്ലാം തകര്‍ന്നവരെ പോലെ തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരുടെ ശരീരങ്ങല്‍ക്കരിക്കില്‍ മരവിചിരിക്കുന്നവര്‍ . എത്ര ഹൃദയ ഭേദകമായ കാഴ്ച .

"എന്നാല്‍ തനിക്കിത് പരിച്ചയമായിരിക്കുന്നു."

നീരജ് ക്യാമറ തുറന്നു. ഫോക്സ് ചെയ്തു . എത്തിയത് രക്തത്തില്‍ കുതിര്‍ന്നു പാതി കരിഞ്ഞ ശരീരത്തില്‍.
ഒന്നു ഞെട്ടി ! തകര്‍ന്നുപോയി .

"മീര . നീ. പ്രതീക്ഷിച്ചില്ല . ഒട്ടും!"

ഹെഡ് ഓഫീസറുടെ ചെക്കിംഗ് നേരത്തെ കഴിഞ്ഞതുകൊണ്ട്‌ കിട്ടിയ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഏറെ പ്രതീക്ഷകളോടെ . ഹൃദയം നിറയെ സ്നേഹവുമായി.
ഒരു സ്ഫോടനം ! എല്ലാം കവര്‍ന്നെടുത്തു .

"എനിക്കായി നീ തന്ന സമ്മാനം . നിന്റെ ഓര്‍മയ്ക്കായി ........എല്ലാം മുന്ക്കൂട്ടികണ്ട് ?"

നീരജ് തന്റെ പ്രിയതമയുടെ ദേഹം മാറോടുചേര്ത്തു . ചോര ഒഴുകുന്ന മൂര്‍ധാവില്‍ ചുംബിച്ചു. അവസാനമായി.

കാറ്റില്‍ ആല്‍ബത്തിലെ താളുകള്‍ മറിഞ്ഞുകൊണ്ടിരിന്നു . ഇരുള്‍ വീണു എല്ലാം ശൂന്യം.







No comments: